യുദ്ധത്തിനവസാനം ധർമ്മത്തിന്റെ മരണശേഷവും പുക തെളിയുമ്പോളൊരു ഒറ്റയടിപ്പാത ജനിക്കുന്നുണ്ട്. വിഭ്രാന്തിയിൽ നിന്ന് മൗനത്തിലേക്കു നീളുന്നത്, ബോധി വൃക്ഷത്തിന്റെ എന്നോ വെട്ടി മാറ്റപ്പെട്ട തണലിലവസാനിക്കുന്നത്..
എനിക്കറിയാം, രണ്ടു നദികൾക്കിടയിൽ നിദ്ര മൂടിയ ദേശത്തു നിന്നാണ് നീ വരുന്നതെന്ന്. കണ്ണുകളിലെ ചുവപ്പിന് സ്വർഗത്തിലെ ശാന്തതയാണെന്ന്. നിന്റെ കയ്യിലെ കാരക്കപ്പൊതിക്ക്, പട്ട് മിന്നുന്ന ഉറുമാലിന്, ഇരുട്ടിൻറെ മണമാണെന്ന് നിന്റെ ഹൃദയത്തിലേത് ഖബറിലെ മിടിപ്പാണെന്ന്.. എന്നിട്ടും മരണമേ, ഞാൻ വരുന്നത് നിന്റെ പുതപ്പിന്റെ തണുപ്പറിഞ്ഞിട്ടാണ്..
രക്തസാക്ഷികളേ.. വർണക്കിളികളായി നിങ്ങൾ സ്വർഗ്ഗത്തിൽ പാറി നടക്കും, ഹൂറുലീങ്ങൾ നിങ്ങളുടെ പാട്ടുകൾക്കായി കാതോർക്കും, യൂഫ്രെട്ടീസിനും ടൈഗ്രീസിനും അക്കരയ്ക്ക് ഞങ്ങളെ കൈ പിടിച്ചു നടത്തും, എന്നിട്ടും, നെഞ്ചിലെ മിടിപ്പായേറ്റീട്ടും യാത്ര പറഞ്ഞില്ലല്ലോ നിങ്ങൾ..