നിങ്ങളാണ്,
ടൈഗ്രിസിൻ തീരത്തെ ഈത്തപ്പനയോലകളുടെ
തണലരിഞ്ഞ് നിഴൽ മാത്രമാക്കിയത്.
നിങ്ങളാകുന്നു ,വിശുദ്ധ യുദ്ധത്തിൽ
കുഴിബോംബുകളിൽ ഉറങ്ങേണ്ടവർ.
ഞങ്ങൾ പാതയിൽ മുള്ള് വിതറിയെന്നോ..?
പ്രവാചകരെ ഒറ്റിക്കൊടുത്തെന്നോ..
വിശുദ്ധരാണ് ഞങ്ങൾ,
നദിക്കരയിലെ സ്വർണമലയുടെ അവകാശികൾ ..
ശപിക്കപ്പെട്ടവർ നിങ്ങളെന്ന്,
പടിഞ്ഞാറൻ ചക്രവാളത്തിൽ
രക്തക്കറയിലെഴുതിയത് വായിക്കൂ..
കുർദിന്റെ അതിരിൽ ആരാണ്
പോയകാലത്തിന്റെ ഈണം വായിക്കുന്നത്..?
സമാധാനത്തിന്റെതാണ് ആ ശബ്ദമെന്നോ ..?
സുഹൃത്തേ, ആ തോക്കിങ്ങു തരൂ..
ഈ ഗീതം മറന്ന് ബാഗ്ദാദ് കടക്കാനുള്ളതാണ്.
കുർദ് തകർക്കാനുള്ളതാണ്..
സുഹൃത്തേ, ആ തോക്കിങ്ങു തരൂ..