2014 ഡിസംബർ 9, ചൊവ്വാഴ്ച

7



അനന്തരം നമുക്ക് ചിറകുകൾ മുളക്കും ..
മേഘങ്ങൾക്കു താഴെ
മുന്തിരിതോട്ടങ്ങൾ ഒഴുകുന്നത്‌
നിന്റെ കണ്ണുകളിൽ തെളിയും.

ഒലിവ് മരത്തണലിൽ
സൂഫിയുടെ സിതാറിന്റെ ഗീതം
നിന്റെ ചിറകടിയിൽ ഞാൻ കേൾക്കും .

എഴാനാകാശത്ത്,
രക്തസാക്ഷികൾ ചേക്കേറിയിടത്തെ,
പ്രണയ വൃക്ഷത്തിന്റെ ഇലകൾ 
ഞാൻ നിനക്ക് സമ്മാനിക്കും,

ഇവിടെ,
ഈ വലക്കണ്ണികൾക്കപ്പുറത്തേക്കു
പറക്കാൻ മാത്രം, പക്ഷേ,
മരണത്തിന്റെ ചിറകിലേറണമല്ലോ പെണ്ണേ..

6


നിങ്ങളാണ്,
ടൈഗ്രിസിൻ തീരത്തെ ഈത്തപ്പനയോലകളുടെ
തണലരിഞ്ഞ്‌ നിഴൽ മാത്രമാക്കിയത്.
നിങ്ങളാകുന്നു ,വിശുദ്ധ യുദ്ധത്തിൽ 
കുഴിബോംബുകളിൽ ഉറങ്ങേണ്ടവർ.

ഞങ്ങൾ പാതയിൽ മുള്ള് വിതറിയെന്നോ..?
പ്രവാചകരെ ഒറ്റിക്കൊടുത്തെന്നോ..

വിശുദ്ധരാണ് ഞങ്ങൾ,
നദിക്കരയിലെ സ്വർണമലയുടെ അവകാശികൾ ..
ശപിക്കപ്പെട്ടവർ നിങ്ങളെന്ന്,
പടിഞ്ഞാറൻ ചക്രവാളത്തിൽ
രക്തക്കറയിലെഴുതിയത് വായിക്കൂ..
കുർദിന്റെ അതിരിൽ ആരാണ്
പോയകാലത്തിന്റെ ഈണം വായിക്കുന്നത്..?
സമാധാനത്തിന്റെതാണ് ആ ശബ്ദമെന്നോ ..?
സുഹൃത്തേ, ആ തോക്കിങ്ങു തരൂ..
ഈ ഗീതം മറന്ന് ബാഗ്ദാദ് കടക്കാനുള്ളതാണ്.
കുർദ് തകർക്കാനുള്ളതാണ്..
സുഹൃത്തേ, ആ തോക്കിങ്ങു തരൂ..